റസൂല്‍ പൂക്കുട്ടി കേരളീയനാണെന്ന് കേരളത്തില്‍ വന്നു പോയിട്ടുള്ള വിദേശസഞ്ചാരികള്‍ വിശ്വസിക്കാന്‍ പ്രയാസപ്പെടും. വെടിക്കെട്ടിന്റേയും വാദ്യഘോഷങ്ങളുടേയും ശബ്ദകോലാഹലത്തില്‍ അഭിരമിക്കുന്ന, കാക്കയേയും കോഴിയേയും ശബ്ദിക്കാനനുവദിക്കാതെ പ്രഭാതങ്ങളില്‍ അത്യുച്ചത്തില്‍ കോളാമ്പിവെച്ച് കര്‍ണ്ണകഠോരമായ ഭക്തിഗീതങ്ങളും ബാങ്കുവിളിയും മുഴക്കുന്ന ഒരു നാട്ടില്‍ നിന്ന് എങ്ങനെ ഈ സൂക്ഷ്മശബ്ദഗ്രാഹി ഉണ്ടായി! ഒരുപക്ഷെ, നിശ്ശബ്ദതയുടെ സൌന്ദര്യം വേറിട്ടറിയാനും പഠിക്കാനും പ്രയോഗിക്കാനും ഇതുതന്നെയായിക്കൂടെ അദ്ദേഹത്തെ പ്രചോദിപ്പിച്ചതും. ഓസ്കാര്‍ സ്വീകരിച്ച് അദ്ദേഹം പറഞ്ഞ വാക്കുകള്‍ക്ക് എന്തൊരു മുഴക്കമായിരുന്നു! മുന്നിലും പിറകിലും നിശ്ശബ്ദതയുള്ള ഒരു മഹത്തായ വാക്ക് ലോകത്തിനു നല്‍കിയ രാജ്യത്തില്‍നിന്നാണ് താന്‍ വരുന്നതെന്ന്. ഓംകാരമത്രേ ആ ശബ്ദം. തീര്‍ച്ചയായും ആ ശബ്ദത്തിനു പകരം ലോകം ഇന്ത്യക്കു ൈകിനല്‍കിയ പുരസ്കാരംതന്നെയാണ് ഈ ഓസ്കാര്‍.
ശബ്ദമിശ്രണം എന്ന കലയെക്കുറിച്ച് ശ്രദ്ധിക്കാന്‍ ഈ പുരസ്കാരം സന്ദര്‍ഭമൊരുക്കുമോ? നമ്മുടെ അമ്മയും മാക്ടയും ഈ നിശ്ശബ്ദകലാകാരന്മാരെ ഇനിയെങ്കിലും ആദരിക്കുമോ? ശബ്ദത്തെ കലാസൃഷ്ടിയാക്കുന്ന, പിന്നിലും മുന്നിലുമുള്ള നിശ്ശബ്ദതയെ മലയാളി തിരിച്ചറിയുമോ?
‘നിശ്ശബ്ദതപോലുമന്നു നിശ്ശബ്ദമായ്’ എന്ന വയലാറിന്റെ വരികള്‍ ആസ്വദിച്ചു നിശ്ശബ്ദരാകുമോ?